നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ജനുവരി 10, വെള്ളിയാഴ്‌ച

ബൈക്ക് അപകടം പരിക്കേറ്റവരെ രക്ഷിക്കുമ്പോള്‍..........

റോഡിലൂടെ കുതിക്കുന്ന ബൈക്കും സ്്കൂട്ടറുമൊക്കെ കാണാറില്ലേ? ആളാവാന്‍ വേണ്ടി മാത്രമാവും പലരുടെയും അമിതവേഗത്തിലുള്ള ഈ കുതിപ്പ്. പക്വതയില്ലാത്ത മനസ്സുമായി ഇത്തരത്തില്‍ ബൈക്ക് ഓടിക്കുന്ന ധാരാളമാളുകള്‍ അപകടങ്ങളില്‍ പെട്ടുപോകാറുണ്ട്. റോഡപകടങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും അപകട മരണങ്ങളുടെ കാര്യത്തിലും ഇരുചക്രവാഹനങ്ങള്‍ മുന്നിലാണ്് നമ്മുടെ നാട്ടില്‍.
2011ല്‍ കേരളത്തില്‍ സംഭവിച്ച 35,216 വാഹനാപകടങ്ങളില്‍ 11,303 അപകടങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ടു.
2011 ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ട 4145 പേരില്‍ 1097 ഉം ഇരുചക്ര വാഹനക്കാരാണ്.
ബൈക്ക് അപകടങ്ങളില്‍ മരണപ്പെടുന്നത് മഹാഭൂരിഭാഗവും ചെറുപ്പക്കാരാണ.് 

ഹെല്‍മറ്റ് എന്ന കവചം
ബൈക്ക് അപകടങ്ങളില്‍ മരണ സംഖ്യ കൂടുന്നതിന് ഒരു കാരണം ഹെല്‍മറ്റ് ഉപയോഗിക്കാത്തതാണ്. ഇരുചക്ര വാഹനക്കാരുടെ രക്ഷാ കവചമാണ് ഹെല്‍മറ്റ്. ഹെല്‍മറ്റ് എന്ന കവചം ഇല്ലാത്തത് കൊണ്ടുമാത്രം പലപ്പോഴും ഒഴിവാക്കാനാവുന്ന ദുരന്തം ക്ഷണിച്ചുവരുത്തുകയാണ് പലരും. അപകടത്തില്‍ പെട്ടാല്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ ഹെല്‍മറ്റ് കുറച്ചൊന്നുമല്ല സഹായിക്കുന്നത്. അത്തരത്തിലാണ് ഹെല്‍മറ്റിന്റെ രൂപകല്‍പന.

സാധാരണ ഹെല്‍മറ്റില്‍ സംരക്ഷണത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. കനം കുറഞ്ഞ കടുപ്പമുള്ള പുറംപാളിയാണ് ഒന്ന്. ഇത് പോളികാര്‍ബണേറ്റ് പഌസ്റ്റിക് അല്ലെങ്കില്‍ ഫൈബര്‍ നിര്‍മിതമായിരിക്കും. കനംകൂടിയ, മൃദുവായ അകംപാളിയാണ് രണ്ടാമത്തേത്. ഇത് പോളിസ്റ്ററീന്‍ അല്ലെങ്കില്‍ പോളിപ്രൊപ്പിലിന്‍ ഫോം നിര്‍മിതമാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഹെല്‍മറ്റ് ഏത് തരമാണ് എന്നതിനെ ആശ്രയിച്ചിരിക്കും.

ഹെല്‍മറ്റുകള്‍ നാല് തരത്തിലുണ്ട്. മുഖം മുഴുവന്‍ മൂടുന്നവ, മോഡുലാര്‍ അല്ലെങ്കില്‍ ഫ്ലാപ്-അപ് ഹെല്‍മറ്റ്, തുറന്ന ഹെല്‍മറ്റ്, അര്‍ദ്ധ ഹെല്‍മറ്റ് എന്നിവയാണവ. ആവശ്യമുള്ളപ്പോള്‍ ചിന്‍ബാര്‍ ഉയര്‍ത്തിവെക്കാന്‍ കഴിയുന്നവയാണ് മോഡുലാര്‍. തലയോട്ടിക്ക് മാത്രം സംരക്ഷണം നല്‍കുന്നവയാണ് തുറന്ന ഹെല്‍മറ്റ്. തലയോട്ടിക്ക് മിനിമം സംരക്ഷണം നല്‍കുന്നവയാണ് അര്‍ദ്ധ ഹെല്‍മറ്റ്.

അപകടം ഉണ്ടായാല്‍ തലയോട്ടി പൊട്ടാതിരിക്കാന്‍ മാത്രമുള്ള സംരക്ഷണമല്ല ഹെല്‍മറ്റ്. അപകടങ്ങളില്‍ തലച്ചോറിന് പരിക്കേല്‍ക്കുന്നത് തടയുകയാണ് അതിന്റെ പ്രധാന ലക്ഷ്യം. തലച്ചോറിനേല്‍ക്കുന്ന ആഘാതം പലപ്പോഴും പരിഹരിക്കാനാവാത്ത തകരാറുകള്‍ക്ക് വഴിയൊരുക്കാറുണ്ട്. മറ്റുശരീര ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി തലച്ചോറിലെ പരിക്കേറ്റ കോശങ്ങള്‍ സാധാരണ നിലയിലാകാനുള്ള സാധ്യത കുറവാണ്. ഓര്‍മ, ബുദ്ധി പോലുള്ള കഴിവുകള്‍ വരെ നഷ്ടമായെന്നു വരാം. മരണത്തിനും ഇടയാക്കാം.

ഒരു ആഘാതമുണ്ടായാല്‍ പൊട്ടുന്ന തരത്തിലാണ് ഹെല്‍മറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. സ്വയം തകര്‍ന്നാണ് തലയോട്ടിക്ക് ഏല്‍ക്കേണ്ട ആഘാതത്തെ ഹെല്‍മറ്റ് പ്രതിരോധിക്കുന്നത്. അതുകൊണ്ട്് ഒരുതവണ ഏതെങ്കിലും തരത്തിലുള്ള ആഘാതമേറ്റ ഹെല്‍മറ്റ് പുറമേ കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും വീണ്ടും ഉപയോഗിക്കരുത്.

ഹെല്‍മറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും

1. തലയ്ക്ക് കൃത്യമായ പാകത്തിലുള്ളത് തിരഞ്ഞെടുക്കുക

2. ജോ ഗാര്‍ഡുള്ള ഫുള്‍ഫെയ്‌സ് ഹെല്‍മറ്റാണ് കൂടുതല്‍ സുരക്ഷിതം.

3. ചിന്‍സ്ട്രാപ്പ് ഉറപ്പുള്ളതായിരിക്കണം. യാത്രയ്ക്ക് മുമ്പ് ചിന്‍സ്ട്രാപ്പ് മുറുക്കാന്‍ ശ്രദ്ധിക്കണം

4. ഹെല്‍മറ്റിന് ഐ. എസ്. ഐ. ,ബി. ഐ. എസ് മാര്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.

5. ഇളം നിറത്തിലുള്ളതോ തിളക്കമുള്ളതോ ആയ ഹെല്‍മറ്റ് ആണ് കൂടുതല്‍ നല്ലത്. അത് മഴ, മഞ്ഞ്, ഇരുട്ട് തുടങ്ങിയ സാഹചര്യങ്ങളിലെ യാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കും.

6. നേരിട്ട് സൂര്യപ്രകാശമോ, ചൂടോ ഏല്‍ക്കുന്ന സ്ഥലത്ത് ഹെല്‍മറ്റ് സൂക്ഷിക്കരുത്. 

പരിക്കേറ്റയാളുടെ ഹെല്‍മറ്റ് നീക്കുമ്പോള്‍


പരിക്കേറ്റ് കിടക്കുന്നയാളുടെ തലയില്‍ നിന്ന് ഹെല്‍മറ്റ് ധൃതിയില്‍ വലിച്ചൂരരുത്. സ്വന്തം നിലയിലായാലും മറ്റൊരാളുടേതായാലും.
ഓര്‍ക്കുക- ഹെല്‍മറ്റ് തലയ്ക്കാണ് സുരക്ഷ നല്‍കുന്നത്. കഴുത്തിന് സുരക്ഷ ഇല്ല. അപകടത്തില്‍ കഴുത്തിലെ കശേരുക്കള്‍ക്കോ, സുഷുമ്‌നക്കോ പരിക്കേറ്റിട്ടുണ്ടെങ്കില്‍ ഹെല്‍മറ്റ് വലിച്ചൂരുന്നതിലൂടെ അത് ഗുരുതരമാകാം.

അത് ശരീരത്തിന്റെ ചലനശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കി എന്നും വരാം. പരിക്കേറ്റയാളുടെ ഹെല്‍മറ്റ് അഴിച്ചെടുക്കാന്‍ രണ്ട് ആളുകള്‍ ആവശ്യവുമാണ് (അടുത്ത പേജ് കാണുക).

പരിക്കേറ്റയാളെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ നട്ടെല്ലിന് പരിക്കേറ്റിരിക്കാം എന്ന് അനുമാനിച്ചും കൂടി വേണം കൈകാര്യം ചെയ്യാന്‍. തലയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്നത് പോലെ നട്ടെല്ലിനും ശരീരത്തിനും സപ്പോര്‍ട്ട് നല്‍കി വേണം ആസ്പത്രിയിലേക്ക്
നീക്കാന്‍. 

രണ്ടുപേര്‍ ചേര്‍ന്ന് ഹെല്‍മറ്റ് നീക്കാം

ആദ്യം ഹെല്‍മറ്റിന്റെ വിന്‍ഡ് ഷീല്‍ഡ് ഉയര്‍ത്തുക. ഒരാള്‍ ഹെല്‍മെറ്റില്‍ കീഴ്ഭാഗത്ത് ഇരുവശങ്ങളിലുമായി പിടിക്കുക.
രണ്ടാമത്തെയാള്‍ ഹെല്‍മറ്റ് സ്ട്രാപ്പ് ഡി-റങ്ങില്‍ നിന്ന് അഴിച്ചെടുക്കുക. അതിന് കഴിയുന്നില്ലെങ്കില്‍ സ്ട്രാപ്പ് മുറിച്ചു മാറ്റുക.


പരിക്കേറ്റയാളെ ദേഹം ഇളകാതെ തറയില്‍ മലര്‍ത്തിക്കിടത്തണം. ഒരാള്‍ പരിക്കേറ്റയാളുടെ തല ഇളകാതെ പിടിക്കണം. അതിനു ശേഷം മാത്രമേ ഹെല്‍മറ്റ് അഴിച്ചെടുക്കാവൂ. പരിക്കേറ്റ സുഷുമ്‌ന വലിഞ്ഞു മുറുകാനും അറ്റുപോകാനുമൊക്കെ സാധ്യത ഉണ്ട്. തല ഇളകാതെ പിടിച്ച ശേഷം രണ്ടുപേര്‍ ചേര്‍ന്നുവേണം ഹെല്‍മറ്റ് പരിക്കേറ്റയാളുടെ തലയില്‍ നിന്ന് സുരക്ഷിതമായി ഊരിയെടുക്കാന്‍. ശ്വാസോച്ഛ്വാസത്തിന് തടസ്സമില്ലെങ്കില്‍ ഹെല്‍മറ്റ് ആസ്പത്രിയില്‍ എത്തിയശേഷം അഴിച്ചെടുത്താലും മതി. അപകടത്തില്‍ പരിക്കേറ്റയാളുടെ ഹെല്‍മറ്റ് അഴിച്ചെടുക്കുക എന്നത് വൈദ്യശാസ്ത്രപരമായ ഒരു പ്രവൃത്തിയാണ്. 

(വിവരങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമി ആരോഗ്യമാസിക)


രണ്ടാമത്തെയാള്‍ കൈകള്‍ മുഖത്ത് കീഴ്താടി എല്ലിനോട് ചേര്‍ത്ത് ഇരുഭാഗത്തുമായി അമര്‍ത്തിപ്പിടിക്കുക. കൈയ്യുടെ കീഴ്ഭാഗം കഴുത്തിനോടും ചേര്‍ന്നു നില്‍ക്കണം. തള്ളവിരല്‍ മുഖത്ത് മുന്‍ഭാഗത്തും മറ്റു വിരലുകള്‍ വശങ്ങളില്‍ ചെവിയുടെ കീഴെ വരും വിധത്തില്‍ വേണം അമര്‍ത്തിവെക്കുക.

ഒന്നാമത്തെയാള്‍ ഹെല്‍മറ്റിന്റെ കീഴ്ഭാഗത്ത് ഇരുവശങ്ങളിലുമായി പിടിക്കുക. എന്നിട്ട്് ഹെല്‍മറ്റ് നേരെ വലിച്ച്് ഊരിയെടുക്കണം.




പരിക്കേറ്റയാളുടെ തലയ്ക്ക് തുടര്‍ന്നും കൈകള്‍ കൊണ്ട് സപ്പോര്‍ട്ട് നല്‍കണം. പരിക്കേറ്റയാളുടെ തല കൈത്തണ്ടക്കുള്ളില്‍ വരുന്നവിധമാകണം സപ്പോര്‍ട്ട്. കൈത്തണ്ട ചെവിയോട് ചേര്‍ന്ന്. ഉള്ളംകൈ കഴുത്തിനോട് ചേര്‍ന്ന്.വിരലുകള്‍ ചുമലില്‍. തള്ളവിരല്‍ മേല്‍ഭാഗത്ത്. മറ്റുവിരലുകള്‍ കീഴെ. ഇങ്ങനെ സപ്പോര്‍ട്ട് നല്‍കിയശേഷം രണ്ടാമത്തെയാള്‍ പിടിവിടുന്നു. തുടര്‍ന്ന് പരിക്കേറ്റയാളെ സ്‌ട്രെച്ചറിലേക്ക് മാറ്റുന്നു

അഭിപ്രായങ്ങളൊന്നുമില്ല: